Friday, June 14, 2013

പുളിയുള്ള ഓര്‍മ്മകള്‍.

                                                                                        foto-www.tumblr.com
കഴിഞ്ഞ ദിവസം മാതൃഭൂമിയില്‍ ഡോ.കെ.സി കൃഷ്ണകുമാറിന്റെ ഒരു ഓര്‍മ്മക്കുറിപ്പ്‌ (http://www.mathrubhumi.com/kids/story.php?id=320532)വായിച്ചപ്പോള്‍ ചില ഓര്‍മ്മകള്‍ എന്റെ മനസ്സിലേക്കും ഓടിയെത്തി.
വിഷയം കുടംപുളിയാണ്.ഒപ്പം ചില മോഷണക്കഥകളും.

ഉദയനാപുരത്ത് ഞങ്ങളുടെ വീടിനു ചുറ്റുവട്ടത്അത്രയും വലിയ  വേറൊരു കുടമ്പുളി മരം ഉണ്ടായിരുന്നില്ല.ഡോക്ടര്‍ എഴുതിയത് പോലെ ഒരു കൊക്ക് ഞങ്ങളുടെ മരത്തിലും ഉണ്ടായിരുന്നു.കുടംപുളി പൊട്ടിച്ചു കഴിക്കുമ്പോള്‍ ഉള്ളിലെ കുരു മിക്കവാറും വിഴുങ്ങിപ്പോകും.രാവിലെ "വെളിക്കിറങ്ങുമ്പോള്‍" ".""." "..," വിവരമറിയും.പഴുത്ത പുളിയുടെ തോണ്ടും മുളക് പൊടിയും ഉപ്പും കൂടി അരകല്ലില്‍ വച്ച് ചതച്ചു തിന്നുക ഞങ്ങള്‍ കുട്ടികളുടെ ഒരു പണിയായിരുന്നു,പല്ലില്‍ അല്പം മഞ്ഞ പശ പിടിക്കും.പുളിയുടെ രുചി  ഓര്‍ത്താല്‍ പശയോക്കെ ആര് നോക്കുന്നു.

ഈ പുളി മരത്തെ ഓര്‍ക്കാന്‍ കാരണം ഇതൊന്നുമല്ല.ആ മരത്തിലേക്ക് ആഴ്ന്നിറങ്ങിയ ഒരു കെട്ടുകമ്പി ആണ്.ഞങ്ങളുടെ വീടിനും  പിറകുവശത്തെ അമ്മിണി ഇക്കയുടെ (ശരിയായ  പേര് എനിക്കിപ്പോഴും അറിയില്ല) വീടിന്റെയും അതിരിനടുതായി   ഒരു നല്ല ഉയരമുള്ള ഒരു തെങ്ങ് ഉണ്ടായിരുന്നു.ഈ തെങ്ങ് വില്ല് പോലെ വളഞ്ഞു ഇക്കയുടെ പുരക്കു മുകളില്‍ ഒരു ഭീഷണിയായി മാറി.തെങ്ങിനെ  ഒരു സുരക്ഷ എന്ന നിലക്ക് ഞങ്ങള്‍ ഒരു കമ്പി കൊണ്ട് പത്തിരുപതു  മീറ്റര്‍ ദൂരെ നില്‍ക്കുന്ന പുളി മരത്തിലേക്ക് കെട്ടി.ഈ കമ്പി പതുക്കെ പതുക്കെ പുളി മരത്തിലേക്ക് ആഴ്ന്നിറങ്ങി തുടങ്ങി.കമ്പി ആഴ്ന്നിറങ്ങിയ വ്രണത്തില്‍ നിന്ന് മഞ്ഞനിറത്തില്‍ കൊഴുത്തുകുറുകിയ പശയോലിപ്പിച്ച് തെങ്ങിനെ വീഴാതെ വലിച്ചു നിര്‍ത്തി പുളിമരം അങ്ങനെ നിന്നു,മനസ്സില്‍ ഒരു വേദനയായി.വീട്ടില്‍ വളര്‍ത്തുന്ന കോഴിയെ അറക്കാന്‍ പിടിക്കുമ്പോഴും പശുക്കുട്ടിക്ക് മൂക്ക് കയര്‍ കുത്തുമ്പോഴും ആരും കാണാതെ കരഞ്ഞിരുന്ന ആ ബാല്യത്തിന്  വേദനിക്കാന്‍ മരത്തിന്‍റെ വൃണം ധാരാളമായിരുന്നു.
ഒരു രാത്രി കലിതുള്ളി വന്ന കാറ്റും മഴയും കമ്പി പൊട്ടിച്ചു തെങ്ങിനെ കൊലപ്പെടുത്തി.ആളപായമോ നാശനഷ്ട്ടങ്ങളോ ഉണ്ടാക്കി സംസാരവിഷയമാകാന്‍ തെങ്ങിന്‍റെ മരണം നിമിത്തമായില്ല.തെങ്ങിനെ രക്ഷിക്കാന്‍ കഴിയാഞ്ഞ ദുഃഖത്താലോ സ്വന്തം ദുരിതത്തില്‍ നിന്നുള്ള രക്ഷപ്പെടലിന്‍റെ സമധാനത്താലോ എന്നറിയാത്തവിധം നിസ്സന്ഗതയോടെ പുളിമരം നില്‍ക്കുന്നത് തെല്ല് ആശ്വാസത്തോടെ ഞാന്‍ കണ്ടു.

വര്‍ഷങ്ങള്‍ക്കു ശേഷം വീടിനടുത്തുകൂടി വരുന്ന റോഡിനു വേണ്ടി പുളിമരം മുറിക്കാനുള്ള അനുവാദം തേടി വിളി വന്നു.കടലിനിക്കരെയ്ക്ക്.എന്ത് പറയണം എന്നറിയാതെ ഞാന്‍ നിന്നു.ഓണക്കാലത്ത് അവന്‍റെ  കൈയില്‍ കെട്ടിയ ഊഞ്ഞാലും കമ്പി ആഴ്ന്നിറങ്ങിയ വൃണവും ഓര്‍മയില്‍ വന്നു.
എന്തോ ആയുസ്സിന്റെ ബലം.അവിടെയും വിധി അവനെ വെറുതെ വിട്ടു.ഇപ്പോഴും എന്നെ പുളിയുള്ള ഓര്‍മകളിലേക്ക് കൊണ്ടുപോകാനെന്ന വണ്ണം ആ മരം വീട്ടില്‍ തലയുയര്‍ത്തി നില്ല്പ്പുണ്ട്.ഉയരമുള്ള വൃക്ഷങ്ങളില്‍ മാത്രം കൂട് കൂട്ടുന്ന ആ കൊക്കിന്  ഇപ്പോഴും അവന്‍ അഭയം കൊടുത്തിട്ടുണ്ടാകുമോ ആവോ.

7 comments:

  1. നല്ല ഓര്‍മ്മകള്‍.

    ReplyDelete
  2. കോഴിയെ അറക്കാന്‍ പിടിക്കുമ്പോഴും പശുക്കുട്ടിക്ക് മൂക്ക് കയര്‍ കുത്തുമ്പോഴും ആരും കാണാതെ കരഞ്ഞിരുന്ന ആ ബാല്യത്തിന് വേദനിക്കാന്‍ മരത്തിന്‍റെ വൃണം ധാരാളമായിരുന്നു.
    നന്മ നിറഞ്ഞ മനസ്സ് ..കൈമോശം വരാതെ സൂക്ഷിക്കുക.
    ഈ പുലി ഞങ്ങളുടെ നാട്ടില്‍ ഇല്ല കല്യാണം കഴിഞ്ഞു എറണാകുളം എത്തിയപ്പോളാണ് ആദ്യമായി ഇത് കണ്ടത്. ഇപ്പോള്‍ ഇത് എന്റെ രുചിമുകുളന്ങ്ങ്ളുടെ സന്തത സഹചാരിയായി മാറി

    ReplyDelete
    Replies
    1. പുലി അല്ലാട്ടോ.പുളിയാണ് ..അക്ഷര പിശാചു പിടിച്ചതാ.:)

      Delete
    2. നന്ദി ചേച്ചി.നിങ്ങളുടെയൊക്കെ സംസര്‍ഗ്ഗം കൊണ്ട് ആ മനസ്സ് പുഷ്ട്ടിപ്പെടുകയെ ഉള്ളൂ.

      Delete
  3. ഗൃഹാതുരത....ഹൃദയമുള്ളവര്‍ക്കു മാത്രം!

    ReplyDelete