Friday, February 28, 2014

മാവോയിസ്റ്റുകള്‍ ഉണ്ടാകുന്നത്...

ണ്മുന്‍പില്‍ ഇങ്ങനെ ഒരനീതി നടക്കുമ്പോള്‍ പ്രതികരിക്കാതിരിക്കുന്നതെങ്ങനെ? ഹനീഫയ്ക്ക്   വലിയ താല്പര്യമൊന്നും ഈ വിഷയത്തിലില്ല.ആളുകള്‍ എന്തെങ്കിലുമൊക്കെ ചെയ്തുകൊള്ളട്ടെ.നമ്മള്‍ എന്തിനു വെറുതെ വയ്യാവേലി പിടിക്കണം,?പക്ഷേ ശിവന്‍റെ വിപ്ലവപ്രസംഗം കേട്ടപ്പോള്‍ അവനും ഒരുല്‍സാഹമൊക്കെ വന്നു."ലാല്‍ സലാം "കണ്ടതിനു ശേഷമാണ് ശിവന് ഇത്രയ്ക്ക് വിപ്ലവോഷ്മാവ് കൂടിയത്.അനീതിയോട് പടവെട്ടാന്‍ വല്ലാത്ത ഒരു ത്വര.പ്രതികരിച്ചേ തീരൂ.
വിപ്ലവത്തിലേക്കുള്ള ആദ്യ ചുവടുവയ്പ്പിനുള്ള സുവര്‍ണ്ണാവസരമാണ് വീണു കിട്ടിയിരിക്കുന്നത്.

അമ്പലക്കുളത്തില്‍ നിത്യവും ശൌചം ചെയ്യുന്ന ഭാസ്കരന്‍ ചേട്ടനെ  പിടികൂടി താക്കീതുചെയ്യുക!

ടാറിട്ട വഴിയില്‍ നിന്നും പിരിഞ്ഞ് അമ്പലക്കുളത്തിന്  പറ്റെക്കൂടി വളഞ്ഞു പുളഞ്ഞ്ഒരു മലമ്പാമ്പിനെപ്പോലെ  ഉള്‍ഗ്രാമത്തിലേയ്ക്ക് പോകുന്ന നാട്ടുവഴി.കുളത്തിനു കുറച്ചുമാറി നീരൊഴുക്ക് നിലച്ച ഒരിടത്തോട്.അവിടെയാണ് ഭാസ്കരനെപ്പോലെ ചില പതിവുകാര്‍ വിസ്സര്‍ജ്ജ്യഭാരം  ഇറക്കിവച്ച് അതീന്ദ്രിയമായ പരമാനന്ദം അനുഭവിക്കുക.മനുഷ്യര്‍ പരിഷ്കാരികളായി ഭൂമിക്കടിയില്‍ അറകള്‍ കെട്ടി അതില്‍ വിസര്‍ജ്ജ്യം സംഭരിച്ചു തുടങ്ങിയതോടെ പ്രതിസന്ധിയിലായ കാക്കകള്‍ക്കും ആമകള്‍ക്കും അന്യം നിന്ന് പോകാഞ്ഞ അപൂര്‍വ്വമായ ഈ മനോഹരതീരമാണ് ഏക ആശ്വാസം.തോടിനു കിഴക്കുമാറി നിയമ വ്യവഹാരത്തില്‍ കുടുങ്ങി ആള്‍താമസമില്ലാതെ  നശിച്ചു തുടങ്ങിയ ഒരില്ലമുണ്ട്.ആ പുരയിടത്തിലെ കുളത്തിലാണ് മിക്കാവാറും എല്ലാ സ്വതന്ത്രവിസര്‍ജ്ജ്യപ്രേമികളും ആസനശുദ്ധി നിവൃത്തിക്കുക.പക്ഷെ ഭാസ്കരന്‍  എന്ന ഉണങ്ങിമെലിഞ്ഞ ആക്രിക്കച്ചവടക്കാരന്‍ അമ്പലക്കുളത്തിലേ  കൃത്യം നിര്‍വഹിക്കൂ.എതിര്‍ക്കപ്പെടേണ്ട തോന്ന്യാസമല്ലേ അത്?കാര്യം കുളം അമ്പലത്തിന്‍റെ ചുറ്റുമതിലിന് വെളിയിലാണ്. ദേവിയുടെ ആറാട്ട് ആ കുളത്തിലല്ല.ക്ഷേത്രാവശ്യങ്ങള്‍ക്കായി വെള്ളം ഉള്ളിലെ രണ്ടു മൂന്ന് കിണറുകളില്‍ നിന്നും എടുക്കുന്നുണ്ട്.എങ്കിലും ക്ഷേത്രക്കുളത്തിന് ഒരു പവിത്രതയില്ലേ?അതു  പോട്ടെ ,ഗ്രാമവാസികള്‍ കുളിക്കുന്നത് ഇവിടെയാണ്‌.അതെങ്കിലും ഓര്‍ക്കണ്ടേ? ഇതിങ്ങനെ വിടാന്‍ പറ്റില്ല.പലര്‍ക്കും ഈ കാര്യം അറിയാം.പക്ഷെ ഭാസ്കരന്‍ ചേട്ടന്‍റെ  എല്ലില്ലാത്ത നാവിനെ ഭയം.

ശിവന്‍ ഭീരുവല്ല.കാണിച്ചു കൊടുക്കുന്നുണ്ട്.അനീതിയെ എതിര്‍ക്കുക എന്നതാണ് ഒരു വിപ്ലവകാരിയുടെ പ്രഥമ ദൌത്യം.
രണഭേരി മുഴങ്ങി.ശിവന്‍റെ ചോര ഒന്നുകൂടി ചുവന്നു.

ശിവനുംഹനീഫയും  രാവിലെ പത്രവിതരണം തുടങ്ങുന്ന സമയത്താണ് സാധാരണയായി ഭാസ്കരനും  പ്രാഥമിക കര്‍മ്മങ്ങള്‍ക്കായി കുളത്തിനു പരിസരത്ത് എത്തുക.

സ്ഥലത്ത് എത്താന്‍ സഖാക്കള്‍ അല്പം വൈകി.ഭാസ്കരന്‍ കുളത്തിലാണ്.സാമാന്യം വൃത്തിയായി കാര്യം കഴിച്ച് അയാള്‍ എഴുന്നേറ്റു തിരിഞ്ഞത് രണ്ടു ക്ഷുഭിത കൌമാരങ്ങളുടെ നേര്‍ക്ക്‌.മുഖവുരയില്ലാതെ കോമ്രേഡ് ശിവന്‍ വിഷയം അവതരിപ്പിച്ചു.

" ചേട്ടനെന്തു   വൃത്തികേടാണ്  ഈ കാണിക്കുന്നത്?എല്ലാവരും കുളിക്കുന്ന കുളമല്ലേ?ഇത് ശരിയല്ല.അപ്പുറത്തൊരു കുളമുണ്ടല്ലോ.അവിടെ പൊയ്ക്കൂടെ?"

ഭാസ്കരന്‍  ഒരിളിഭ്യച്ചിരിയുമായി അവര്‍ക്കുനേരെ പുലമ്പി.

"പോകിനെടാ പന്നകളെ.എന്‍റെ സൌകര്യം പോലെ ഞാന്‍ ചെയ്യും.നാളെ മുതല്‍ കുണ്ടികഴുകാന്‍ ഞാന്‍ നിന്‍റെയൊക്കെ വീട്ടിലേയ്ക്ക് വരാമെടാ..."

അയാള്‍ പെയ്തു തുടങ്ങി.നല്ല "ഒന്നാംതരം"തെറിമഴ.ഭാസ്കരന്‍റെ ശരിക്കുള്ള വിസര്‍ജ്ജ്യം ഇതാണെന്ന് തോന്നും.അത്രയ്ക്ക് ദുര്‍ഗന്ധം.

ആദ്യത്തെ വിപ്ലവഉദ്യമം തന്നെ കലുഷിതമാകുന്ന ലക്ഷണമാണ്.ശിവന്‍ ഒന്ന് പകച്ചു.ഹനീഫ  പിന്‍ വലിയാനുള്ള തയ്യാറെടുപ്പിലാണ്.അവന്‍ ശിവനെ പിടിച്ചു വലിച്ചു.തെറ്റുചെയ്തതും പോരാ അയാളുടെ അഹങ്കാരം കണ്ടില്ലേ.ശിവന് സഹിക്കാന്‍ കഴിഞ്ഞില്ല.ഹനീഫ പിടിച്ചു വലിച്ചു കൊണ്ടുപോകുന്നതിനിടയില്‍ അവന്‍ വിളിച്ചു പറഞ്ഞു.

"ഇയാള് നാളെ വാ.ഞാന്‍ കാണിച്ചു തരാം എന്ത് ചെയ്യുമെന്ന്...ഹും.."

"നിനക്ക് വേറെ പണിയൊന്നുമില്ലേ.ഞാന്‍ അപ്പോഴേ പറഞ്ഞതാ വെറുതെ തെറി കേള്‍ക്കണ്ടാന്നു.."

"ഇല്ല.അയാളെ ഞാനൊരു പാഠം പഠിപ്പിക്കും"

അവര്‍ പത്രവുമായി സൈക്കിള്‍ ചവിട്ടി ഗ്രാമത്തിലേയ്ക്ക് പോയി.
അപ്പോഴും പൊട്ടിത്തീര്‍ന്ന മാലപ്പടക്കത്തിന്‍റെ ബാക്കി ഇടയ്ക്കിടെ പൊട്ടുന്നത് പോലെ ഭാസ്കരന്‍  പുലഭ്യം പറഞ്ഞുകൊണ്ടിരുന്നു.

***                                                 ***                                      ***        
                         
ചുവന്ന വാല്‍മാക്രികളെപ്പോലെ കുറെക്കുഞ്ഞുങ്ങളുമായി ഒരു വരാല്‍.പുഴക്കരയില്‍  ശിവന്‍ നില്‍ക്കാന്‍ തുടങ്ങിയിട്ട് കുറച്ചുസമയമായി.വിശ്വേട്ടനെങ്ങാനും കണ്ടാല്‍ തീര്‍ന്നു.വരാലിനെ പിടിക്കാന്‍ അയാളെപ്പോലെ വിദഗ്ധര്‍  ആ നാട്ടില്‍ കുറവാണ്.പുഴവക്കത്തെ കൈതക്കൂട്ടങ്ങള്‍ക്കിടയിലൂടെ ആ ചുവപ്പന്‍ കുഞ്ഞുങ്ങളുടെ പ്രത്യേക രീതിയിലുള്ള മനോഹരമായ സഞ്ചാരം കണ്ട് അവയ്ക്കൊപ്പം  ശിവന്‍ നടന്നു.ഒരു രക്തപതാക പാറിക്കളിക്കുന്ന ശേല്,!

വല്ലപ്പോഴുമൊക്കെ  ശിവനും മീന്‍ പിടിക്കും.പക്ഷെ ചൂണ്ടയില്‍ കൊരുത്ത് കരയില്‍ കിടന്നുപിടയുന്ന മീനിനെ കാണുമ്പോള്‍ സങ്കടം വരും.പാവം അതിന്‍റെ അമ്മയോ അച്ഛനോ ഭാര്യയോ ഒക്കെ അതിനെ കാണാതെ വിഷമിക്കുന്നുണ്ടാവില്ലേ?അതിന്‍റെ മക്കള്‍ അച്ഛന്‍റെ വരവും കാത്ത് വീട്ടില്‍ ഇരിക്കുന്നുണ്ടാവുമോ?ചൂണ്ടക്കൊളുത്ത്‌ കയറി കീറിപ്പോയ വായ കാണുമ്പോള്‍ ശിവന്‍റെ ചിറിയിലും ഒരു വേദന പടരും.പിടിച്ച മീന്‍ തിരികെ വെള്ളത്തിലേയ്ക്ക്.ജീവന്‍ തിരിച്ചു കിട്ടിയ വെപ്രാളത്തോടെ മീന്‍ വെട്ടിപ്പുളഞ്ഞു പായുന്നത് നോക്കി ആശ്വാസത്തോടെ ശിവന്‍ നില്‍ക്കും.മക്കളുമായി നടക്കുന്ന വരാലിനെ  പിടിക്കുന്നത്‌ കാണുന്നത് തന്നെ സങ്കടമാണ്.അമ്മയും അച്ഛനും നഷ്ട്ടപ്പെട്ട ആ കുഞ്ഞുങ്ങളുടെ ഗതിയോര്‍ത്ത് കണ്ണ് നിറയും.മിക്കവാറും എല്ലാം തന്നെ  വലിയ മീനുകളുടെ ഭക്ഷണമാകും.

പുഴയ്ക്ക് അക്കരെ വനത്തില്‍ നിന്ന് ചോലനായ്ക്കരുടെ ചടുലമായൊരു ഗാനം ഒഴുകിവരുന്നു.ശിവന്‍ ചെവിയോര്‍ത്തു.കാട് എന്നും അവനൊരു പ്രലോഭനമാണ്‌.പുഴക്കരയില്‍ മറുതീരത്തെ കാടിനെ നോക്കി സമയം കൊല്ലുക അവന്‍റെ ഇഷ്ട്ടവിനോദമാണ്‌.എന്തോ ഒന്ന് വനനിഗൂഡതയിലേയ്ക്ക് അവനെ മാടിവിളിക്കാറുണ്ട്.വല്ലാത്തൊരു വശ്യതയാണ് ശിവന് കാട്.
പുഴക്കരയില്‍ അങ്ങനെ നോക്കി നില്‍ക്കെ അക്കരെ കാട്ടിലെ  മരങ്ങളില്‍ നിന്ന് വേരുകള്‍ ജലോപരിതലത്തിലൂടെ പടര്‍ന്നിറങ്ങി!നിരവധി വേരുകള്‍.അവ അതിവേഗം മറുകര ലക്ഷ്യമാക്കി പാഞ്ഞുവരികയാണ്.ശിവന്‍റെ മേലാസകലം പൂത്തു.

" എടാ..നീ കളിക്കാന്‍ വരുന്നില്ലേ?....

അവന്‍ ഞെട്ടിത്തിരിഞ്ഞു.ദിനേശന്‍.

"നീ എന്തെടുക്കുവാ ഇവിടെ?വാ കളിക്കാം"

സ്കൂള്‍ വിട്ടു വന്നാല്‍ വലിയമഠത്തുകാരുടെ പാടത്ത് പന്തുകളിയും കഴിഞ്ഞേ ശിവന്‍ വീടണയൂ.ഇന്ന് കളിയത്ര  നന്നായില്ല.മനസ്സിനൊരു സുഖക്കുറവ്.കാലും ഒന്നുളുക്കി.നല്ലവേദന.

തൊടിയിലേക്ക്‌ കയറിയപ്പോള്‍ തന്നെ മുത്തച്ഛന്‍റെ അട്ടഹാസം കേട്ടു.എന്തോ കുഴപ്പമുണ്ട്.രാവിലത്തെ സംഭവം വീട്ടിലറിഞ്ഞോ??

അധികാരമൊക്കെ നഷ്ട്ടമായ പഴയൊരു ജന്മിയാണ് മുത്തച്ഛന്‍.ലേശം മുന്‍കോപിയാണ്.ഇന്നെന്താണാവോ പുകില്?
ശിവന്‍ പമ്മിപ്പമ്മി വീടിനു പിന്നാമ്പുറത്തെത്തി.അടുക്കള വരാന്തയില്‍ കുക്കു ഏങ്ങലടിച്ചു കൊണ്ടിരുപ്പുണ്ട്.വലിയൊരു കരച്ചിലും കഴിഞ്ഞാണിരുപ്പെന്നു കണ്ടാലറിയാം.ചായ്പ്പിലെ പത്തായപ്പുറത്ത് പുസ്തകക്കെട്ടു വച്ച് അടുക്കളയിലേക്കു കയറി.നുറുക്കിയ അച്ചിങ്ങയുടെ മണം.അമ്മ വൈകിട്ടത്തെ കറിക്കുള്ള പണിയിലാണ്.തേങ്ങാക്കൊത്തും ചതച്ച വറ്റല്‍മുളകുമിട്ട അച്ചിങ്ങ മെഴുക്കുപുരട്ടി ശിവന് വലിയ പ്രിയമാണ്.അതും പച്ചമോരും കഞ്ഞിയും...ഹോ..വായില്‍ വെള്ളമൂറി.

"എന്താ അമ്മെ മുത്തച്ഛന്‍ ബഹളം വയ്ക്കുന്നെ? "

" സ്കൂള് വിട്ട് നാട്  നിരങ്ങി നടന്നിട്ട്  അവന്‍ വന്നിരിക്കുന്നു സന്ധ്യയായപ്പോ  വിശേഷം ചോദിക്കാന്‍.പോയി കുളിക്കെടാ"

അന്തരീക്ഷം അത്ര നന്നല്ല.

കുളിക്കാന്‍ പോകുന്ന വഴിക്ക് അയല്‍വാസി രാധചേച്ചിയാണ് സംഭവം പറഞ്ഞത്.ചിരിക്കാന്‍ വകയുണ്ട്.

മുത്തച്ഛന്‍ പതിവ് പോലെ കുളിക്കാന്‍ തയ്യാറായി കുഴമ്പും എണ്ണയുമൊക്കെ തേച്ച് വെള്ളം ചൂടാകുന്നതും കാത്ത് പൂമുഖത്ത് ചാരുകസേരയില്‍ കിടക്കുന്നു.കാലുകള്‍ രണ്ടും കസേരക്കൈയ്യില്‍ കയറ്റിവച്ച് വിശാലമായ കിടപ്പ്.മുറ്റത്ത് ചെടിവെട്ടുന്ന ഒരു വലിയ കത്രികയുമായി കുക്കു കളിക്കുന്നു.പണിക്കാരിലാരോ മറന്നു വച്ചതാണ്.കത്രികയുമായി അവന്‍ കസേരയില്‍ കിടക്കുന്ന മുത്തച്ഛന്‍റെ കാലുകള്‍ക്കിടയില്‍ ചെന്ന് നിന്ന് ഒരു ചോദ്യം.

":മുത്തച്ചാ...ഞിന്‍റെ ഉമ്മാണ്ടി കണ്ടിച്ചട്ടെ..? "

പിന്നത്തെ കാര്യം പറയാനുണ്ടോ.ആ ഭൂകമ്പത്തിന്‍റെ നിലയ്ക്കാത്ത തുടര്‍ ചലനങ്ങളായിരുന്നു ശിവന്‍ വീട്ടിലെത്തിയപ്പോള്‍  കേട്ടത്.
എന്നാല്‍ മറ്റൊരു ഭൂകമ്പത്തിനുകൂടി കളമൊരുങ്ങുന്നത് പാവം ശിവനറിഞ്ഞില്ല.ജോലി കഴിഞ്ഞെത്തിയ അച്ഛന്‍ വേലിക്കല്‍ നിന്ന് ഒരു മള്‍ബറിയുടെ വടിയും ഒടിച്ചാണ് വീട്ടിലേക്കു കയറിയത്.ശിവനെ വിളിച്ചു.ആദ്യം തന്നെ രണ്ടുമൂന്ന് പെട കിട്ടി.

"നീ നാട്ടുകാരെ നന്നാക്കാന്‍ ഇറങ്ങിയിരിക്കുകയാണോ?മര്യാദയ്ക്ക് അവനവന്‍റെ കാര്യം നോക്കി നടന്നില്ലേല്‍ മുട്ടുകാല് തല്ലിയൊടിക്കും"

ഭാസ്കരന്‍  അച്ഛനോട് പരാതിപ്പെട്ടിരിക്കുന്നു..വിചാരണയും ഉപദേശവും ഒക്കെ പാതിരാവോളം നീണ്ടിട്ടും താന്‍   ചെയ്ത തെറ്റെന്ത് എന്ന് മാത്രം ശിവന് പിടികിട്ടിയില്ല. ഭാസ്കരനാണ്  തെറ്റു ചെയ്തത്.ശിക്ഷ തനിക്കും.

അവന്‍റെയുള്ളില്‍ പകയുടെ വേരുകള്‍ പടര്‍ന്നിറങ്ങി.

***                                  ***                        ***                                       ***

പുത്തന്‍വീട്ടു കാരുടെ മാവിന്‍തോട്ടത്തിലും ഔസേപ്പ് മാപ്പിളയുടെ കപ്പത്തോട്ടത്തിലും പിന്നെ പറമ്പായ പറമ്പിലൊക്കെയും പൊരിവെയിലത്ത് ശിവന്‍ ഹനീഫയെത്തിരഞ്ഞു നടന്നു.

ഇവനിതെവിടെപ്പോയി?

ഇനി പെണ്ണമ്മ ചേച്ചിയുടെ കൂടെ പുല്ലു ചെത്താന്‍ പോയിക്കാണുമോ?

വേറൊരിടം കൂടിയുണ്ട് തിരയാന്‍.ക്ഷേത്രത്തിലെ ശാന്തികര്‍മ്മങ്ങള്‍ ചെയ്യുന്നവരുടെ ഇല്ലം ക്ഷേത്രക്കുളത്തിനടുത്ത് തന്നെയാണ്.ഇല്ലത്തുനിന്നും ഒരു കുളിപ്പുരയുണ്ട് കുളത്തിലേക്ക്.നാട്ടുവഴിയില്‍ നിന്നും കുളത്തിന്‍റെ ചുറ്റുമതിലിലേക്ക് കയറി നടന്നാല്‍ ഈ കുളിപ്പുരയുടെ അടുത്തെത്താം.പുരയുടെ ഒരു ഭാഗം അല്പം പൊളിഞ്ഞു കാട്പിടിച്ചു കിടപ്പുണ്ട്.അവിടെയിരുന്നാല്‍ സുഖമായി നമ്പൂരിച്ചികളുടെ കുളി കാണാം.ശിവനും ഹനീഫയും ഇടക്കൊക്കെ അവിടെ പോകാറുണ്ട്.അവന്‍റെ ഊഹം തെറ്റിയില്ല.ദര്‍ശനസായൂജ്യമടഞ്ഞ മുഖവുമായി ഹനീഫ കുളത്തിന്‍റെ ചുറ്റുമതിലിലൂടെ നടന്നു വരുന്നുണ്ട്.

ശിവന്‍ ചങ്ങാതിയെ വിവരങ്ങള്‍ ധരിപ്പിച്ചു. ഭാസ്കരന് കൊടുക്കേണ്ട ശിക്ഷയെക്കുറിച്ച് അവര്‍ ഒരു ധാരണയിലെത്തി.

ആള്‍ത്താമസമില്ലാത്ത വീടിനു സമീപത്ത് കൂടിയാണ്ഭാസ്കരന്‍ പുലര്‍ച്ചെ കുളത്തിനടുത്തെത്തുക.പ്രേതഭവനം പോലെ തോന്നിക്കുന്ന വീടിന് പൊളിഞ്ഞു കിടക്കുന്ന ഒരു പടിപ്പുരയുണ്ട്.അതിനു മുമ്പിലൂടെയാണ് നാട്ടുവഴി കടന്നു പോകുന്നത്. ഭാസ്കരന്‍ അതുവഴി കടന്നുപോകുന്ന സമയത്ത് ഒരാള്‍ തലവഴി വെള്ളപുതച്ചുനിന്ന് അയാളെ നന്നായി ഒന്ന് ഭയപ്പെടുത്തുക.ഇനിമേലില്‍ ഇരുട്ടില്‍ നടക്കാന്‍ ഭാസ്കരന്‍  തുനിയരുത്! അതായിരുന്നു പദ്ധതി.

ശിവന് ഉറക്കമില്ലാത്ത രാത്രിയായിരുന്നു അത്.പുലര്‍ച്ചെ പതിവിലും നേരത്തെ ഉണര്‍ന്ന്‌ മകരമഞ്ഞു വീണു കിടക്കുന്ന നാട്ടുവഴിയിലൂടെ അവന്‍ നടന്നു പോയി.കാളി എന്ന തെരുവ്നായ  അവനെ കുറച്ചു ദൂരം പിന്തുടര്‍ന്നു.ഒരു  ദുശ്ശകുനം പോലെ ആ നായ അവന്‍റെ വഴി വിലക്കി. അവളെ ആട്ടിപ്പായിച്ച് അവന്‍ ഫനീഫയുടെ വീട് ലക്ഷ്യമാക്കി നടന്നു.

വഴിയോരത്ത് വെളുത്ത മുണ്ടുമായി ഹനീഫ കാത്തുനിന്നിരുന്നു.

കാര്യങ്ങള്‍ കണക്ക് കൂട്ടിയത് പോലെ മുന്നോട്ടു നീങ്ങി.അല്പം കൂടുതല്‍ ഉയരം തോന്നിക്കാന്‍ ഒരു വടി പിടിച്ച് അതിനു മുകളില്‍ മുണ്ടിട്ടു ശിവന്‍ പടിപ്പുര വാതില്‍ക്കല്‍ നിലയുറപ്പിച്ചു.കുറച്ചു മാറി പരിസരം നിരീക്ഷിച്ചു ഹനീഫയും.

മങ്ങിയ പുലര്‍വെട്ടത്തില്‍ വെളുത്ത അസാമാന്യഉയരമുള്ള ഒരു രൂപം.ആരും ഒന്ന് ഭയന്ന് പോകും.

സമയം  കടന്നുപോകുന്നു.
ഭാസ്കരന്‍ വരാന്‍ വൈകുന്നതെന്ത്?

ആരുടെയൊക്കെയോ സംസാരം കേള്‍ക്കുന്നുണ്ട്.ഒന്നിലധികം ആളുകളുണ്ടെന്ന് തോന്നുന്നു.

ശിവന്‍ ജാഗരൂഗനായി.

കുറച്ചു നിമിഷങ്ങള്‍ കൂടി കടന്നുപോയി.

"ആരാ അത്? " ഒരു ചോദ്യം.

  "................... "

ശിവന്‍ ഒന്നിളകി.

ചോദ്യം ദയനീയമായി.  "ആ.ആ.യാരാ..ത്..."

 "..................... "

വെളുത്ത രൂപം  സാവധാനം ഒന്ന് തിരിഞ്ഞു.

" എന്‍റമ്മച്ചീ ..പ്രേതം..അയ്യോ...ഓടിക്കോ..." കൂട്ടക്കരച്ചില്‍.

നിലവിളിയോടെ ആരൊക്കെയോ തിരിഞ്ഞോടി.ശിവനും ഹനീഫയും എതിര്‍ ദിശയിലേക്കു കുതിച്ചു പാഞ്ഞു.

പത്രക്കെട്ടുകള്‍ അഴിക്കുന്നതിനിടയില്‍ ഹനീഫ പറഞ്ഞു.

" എടാ അത് രാവിലെ ഒടാനിറങ്ങിയ പിള്ളേരായിരുന്നു.അതുങ്ങള് ശരിക്കും പേടിച്ചുപോയി."

ശിവന് ചിരിപൊട്ടി.പക്ഷേ അടുത്തനിമിഷം     ഭാസ്കരനെ   കിട്ടാഞ്ഞതില്‍ അവന്‍ കുണ്ഠിതപ്പെട്ടു.

കാര്യങ്ങള്‍ കരുതിയത്‌ പോലെ അത്ര രസകരമായിരുന്നില്ല.ഭയന്ന കൂട്ടത്തില്‍ ഒരു ചെറിയ കുട്ടിയുണ്ടായിരുന്നു.കണ്ണന്‍..വല്ലാതെ ഭയന്ന അവന്‍ പനി ബാധിച്ചു പിച്ചും പേയും പറയാന്‍ തുടങ്ങി.

ശിവനും ഹനീഫയും പത്രവിതരണം കഴിഞ്ഞ് സംഭവസ്ഥലത്ത് എത്തുമ്പോള്‍ ഗ്രാമം ആകെ ഇളകിയിരുന്നു.നാട്ടുകാര്‍ പ്രേതത്തെ കണ്ടയിടം അരിച്ചുപെറുക്കിയതിനു ശേഷം  കൂലംങ്കഷമായ ചര്‍ച്ചയിലാണ്.

ശിവനും കൂട്ടാളിയും ഞെട്ടി.

നാട്ടുകാരുടെ കൈയ്യില്‍ ഒരു വെളുത്തമുണ്ട്!

വെപ്രാളം പിടിച്ചഓട്ടത്തിനിടയില്‍ മുണ്ട് എവിടെയോ വലിച്ചെറിഞ്ഞു.

ദൃക്സാക്ഷികളായ കുട്ടികള്‍ പരസ്പരവിരുദ്ധവും നിറംപിടിപ്പിച്ചതുമായ പല കഥകളും  പറഞ്ഞു.ഒരു തെങ്ങിന്‍റെ ഉയരമുള്ള രൂപം,മുഖമില്ല..കാലുകളില്‍ കുളമ്പ്...അങ്ങനെയൊക്കെ.

ശിവന്‍റെയും ഹനീഫയുടെയും രസച്ചരട് പൊട്ടാന്‍ അധികം സമയമൊന്നും വേണ്ടി വന്നില്ല.കണ്ണന് പനി മൂര്‍ച്ഛിച്ചിരിക്കുന്നു.അവനെ ആശുപത്രിയിലേക്ക് മാറ്റുകയാണ്.ഇടി വെട്ടിയവനെ പാമ്പ് കടിച്ചു എന്ന പോലെ നാട്ടിലെ ബുദ്ധി ജീവി ജോണി ഒരു കണ്ടെത്തലും നടത്തി.

" അത് പ്രേതവും പിശാചും ഒന്നുമല്ല. വല്ല മാവോയിസ്റ്റും ആണോ എന്നാണ് എന്‍റെ സംശയം.കുറച്ചുനാളായി പോലീസ് ഇവിടെ മാവോയിസ്റ്റ് സാന്നിധ്യം സംശയിക്കുന്നുണ്ട്.ഈ സമയത്ത് കള്ളന്മാര്‍ വരാന്‍ സാധ്യതയില്ല.എന്തായാലും ഒരു മുണ്ട് തെളിവായിട്ടുണ്ടല്ലോ.പോലീസില്‍ വിവരം അറിയിക്കണം.പോലിസ് നായ വരട്ടെ.എന്തെങ്കിലും സൂചന കിട്ടാതിരിക്കില്ല. "

" മാവോയിസ്റ്റ് തന്നെ " ജനം തീര്‍പ്പിലെത്തി.

ജോണിയുടെ വാക്കുകള്‍ക്ക് അത്രയ്ക്ക് വിലയുണ്ട്‌.പോലീസ് സ്റ്റെഷനിലേക്ക് വിളിക്കാന്‍ ആള് പോയി.

കാര്യങ്ങള്‍ കൈവിട്ടു പോകുന്നത് കണ്ട് ശിവന്‍റെ ശരീരമാകെ കുളിര്‍ന്നു.ഹനീഫ അവന്‍റെ കൈയ്യില്‍ മുറുകെ പ്പിടിച്ചു.വല്ലാത്ത ചൂട്.
അതുപക്ഷേ  വിപ്ലവോഷ്മാവിന്‍റെതായിരുന്നില്ല.അവന്‍ മിഴികള്‍ പൂട്ടി.ഒരു സ്വപ്നത്തിലെന്ന പോലെ പുഴകടന്ന് വൃക്ഷവേരുകള്‍ തന്നെത്തേടി വരുന്നത് ശിവന്‍ കണ്ടു.

ദൂരെ ഒരു സംഘം നരനായാട്ടിന് പടയൊരുക്കം തുടങ്ങി.

അന്നേരം പുഴക്കക്കരെ ചോലനായ്ക്കരുടെ ഗാനം മുഴങ്ങുന്നുണ്ടായിരുന്നു.
ഒരു വിഷാദരാഗം.

***************************************************************************
(അച്ചിങ്ങ-വള്ളിപ്പയര്‍,ചോലനായ്ക്കര്‍-ഒരാദിവാസി ഗോത്രം,
ചിത്രം-biswaal.webs.com)










31 comments:

  1. വായനയില്‍ തനി ഒരു നാടന്‍ ഗ്രാമത്തില്‍ എത്തിപെട്ട പ്രതീതി ഉളവാക്കി .ആശംസകള്‍

    ReplyDelete
  2. Bit lengthy but u did maintain good flow through out... nice

    ReplyDelete
    Replies
    1. അല്പം ദൈര്‍ഖ്യമുള്ള എന്‍റെ ആദ്യ കഥയാണ്‌.വായനാസുഖം നഷ്ട്ടപ്പെടാതെ പരത്തി എഴുതാന്‍ കഴിയുമോ എന്നൊരു ശ്രമം.വിജയിച്ചോ എന്ന് നിങ്ങളൊക്കെയാണ് പറയേണ്ടത്.നന്ദിയുണ്ട്.

      Delete
  3. രസച്ചരട് പൊട്ടിക്കാതെ പറഞ്ഞു

    ReplyDelete
  4. Replies
    1. നന്ദി.വായനയ്ക്കും അഭിപ്രായത്തിനും.

      Delete
  5. ഒരു കുടത്തിന്റെ വായടക്കാം ആയിരം ? മാവോയിസ്റ്റ്കളും ഉണ്ടാവുകയാണ് ....

    ReplyDelete
    Replies
    1. നന്ദി.
      ഒന്നും തനിയെ ഉണ്ടാവുകയല്ല.ഉണ്ടാക്കപ്പെടുകയാണ്.

      Delete
  6. ആശയങ്ങളും,ആദര്‍ശങ്ങളും പൊട്ടിമുളയ്ക്കുന്ന കാലം.കൌമാരപ്രായം.
    കഥ നന്നായിട്ടുണ്ട്.എങ്കിലും കഥാമദ്ധ്യേയുള്ള ഭാഗങ്ങള്‍ വേണ്ടായിരുന്നു എന്നാണ്‌ എന്‍റെ അഭിപ്രായം..........
    ആശംസകള്‍

    ReplyDelete
    Replies
    1. നന്ദി ചേട്ടാ,വായനയ്ക്കും അഭിപ്രായത്തിനും.പരത്തിയെഴുതുക എനിക്ക് പറ്റിയതല്ല,ഒരു പരീക്ഷണം.

      Delete
  7. നമ്മുടെ സമൂഹത്തില്‍ ഏറെ തെറ്റിദ്ധരിപ്പിക്കപ്പെട്ട ഒരു പ്രത്യയശാസ്ത്രമാണ് മാവോയിസം. തമാശരൂപേണ ഈ കഥ തെറ്റിദ്ധരിപ്പിക്കപ്പെട്ട ഒരു രാഷ്ട്രീയവും പറയുന്നുണ്ട് .....

    ഒരു ഗ്രാമത്തേയും അവിടുത്തെ പത്രവിതരണക്കാരായ രണ്ട് കുട്ടികളേയും കേന്ദ്രീകരിച്ച് കഥ പല സംഭവവികാസങ്ങളിലൂടെ ചുരുള്‍ നിവരുമ്പോഴും, പ്രധാനപ്പെട്ട കഥാതന്തുവില്‍ നിന്ന് കഥ അകന്നുപോവാതെ സൂക്ഷിക്കാനും, വായനയുടെ ഏകാഗ്രത നഷ്ടമാവാതെ കഥയെ മുന്നോട്ട് നയിക്കാനും കഥാകൃത്തിന് സാധിക്കുന്നുണ്ട് . ചിരപരിചിതമായ ഗ്രാമീണജീവിതത്തെത്തന്നെയാണ് കഥാകൃത്ത് പരിചയപ്പെടുത്തുന്നത് - അതാണ് ഈ കഥയുടെ വിജയവും ....

    ReplyDelete
    Replies
    1. നന്ദി ചേട്ടാ.കഥാകാരന്‍ ഉദ്ദേശിച്ച വഴിക്ക് വായനക്കാരന്‍ എത്തി എന്നറിയുന്നത് ഏറെ സന്തോഷം തരുന്ന ഒന്നാണ്.

      Delete
  8. ഒരു ഗ്രാമത്തിന്റെയും അവിടത്തെ ചില മനുഷ്യരുടെയും കഥ കൊള്ളാം.
    മാവോയിസ്റ്റുകള്‍ ഇങ്ങനെയും ഉണ്ടാകുന്നുണ്ട്. അല്ലേ!

    ReplyDelete
    Replies
    1. ചുമ്മാ ഓരോ കാരണങ്ങള്‍..അല്ലേ.... സന്തോഷം അജിത്തേട്ടാ.

      Delete
  9. വളരെ ഹൃദ്യമായി അവതരിപ്പിച്ചു..എല്ലാക്കാലത്തേക്കും വിരല്‍ചൂണ്ടുന്ന പ്രമേയം..

    ReplyDelete
  10. വീട്ടില്‍ എത്തുമ്പോള്‍ വഴക്ക് പറയുന്ന സീന്‍ കഥയില്‍ മുഴച്ചു നില്‍ക്കുന്നുണ്ട്. എല്ലാം ഭാഗങ്ങളും സംയോജിപ്പിച്ച് ഒതുക്കി പറയുകയായിരുന്നു കൂടുതല്‍ ഭംഗി എന്നാണു എന്റെ എളിയ അഭിപ്രായം.

    ReplyDelete
    Replies
    1. നന്ദി.നല്ലൊരു വായനയ്ക്കും വിമര്‍ശത്തിനും.

      Delete
  11. ഒത്തിരി ഒത്തിരി അഭിനന്ദനങ്ങള്‍....നല്ല ഭാഷ ....കൂടുതല്‍ കൂടുതല്‍ എഴുതുക ....പരത്തിയും..കുറുക്കിയും ..ഒക്കെ ഒക്കെ ഒത്തിരി ഒത്തിരി എഴുതുക .....നന്നായിവരട്ടെ ......അഭിനന്ദനങ്ങള്‍....

    ReplyDelete
    Replies
    1. കുറെ ക്കാലമായി ആഗ്രഹിക്കുന്നു ഈ വായനക്കാരന്‍ ഒന്ന് വന്നിരുന്നെങ്കില്‍ എന്ന്.
      വളരെ സന്തോഷം.നന്ദി..പ്രോത്സാഹനത്തിന്.

      Delete
  12. ആദ്യ ഭാഗം രസകരമായി പറഞ്ഞു മധ്യത്തില്‍ നേരിയ വലിച്ചില്‍ ഒടുക്കം ഗംഭീരം, വായിച്ചു പോവാന്‍ പറ്റിയ ശൈലികൊണ്ട് ശ്രദ്ധേയമായ കഥ. കൊള്ളാം രൂപേഷ് .

    ReplyDelete
    Replies
    1. നന്ദി ഫൈസല്‍ ഭായ്

      Delete
  13. Replies
    1. കണ്ടു.
      വളരെ നന്ദി.ഈ പ്രോത്സാഹനത്തിന്...

      Delete
  14. എഴുത്ത് കൊള്ളാം

    ReplyDelete
  15. യ്ദൃശ്ചയാ ഇവിടെ എത്തിപ്പെട്ടു. വായിച്ചു.
    "ചിരിക്കാൻ വകയുണ്ട് " എന്നാ വാക്യം ഒഴിവാക്കണം.
    ചെറിയ വലിച്ചിലുണ്ട് നടുവിൽ (മാത്രം )
    നല്ല വാക്കുകൾ, ഒഴുക്ക് - മോശമല്ലാത്ത എഴുത്ത്. തുടരുക
    ആശംസകൾ

    ReplyDelete